Sunday, September 7, 2014

അവളെ തിരികെ തന്നേക്കും


സൂര്യനുറങ്ങുന്ന ഗ്രാമം വിട്ട് പോന്നു ഞാന്‍
മണല്‍ കനലുകള്‍ പാത വിരിച്ച ഊഷരഭൂവില്‍
ജീവിതം തേടി അകലെ നിലാവ് ഉണരുന്ന നേരങ്ങളില്‍
 ഒരു കണ്ണീരിന്റെ നനവ്‌ ഞാനറിയുന്നു
പാതിയിലെവിടെയോ വിട്ടു പോന്ന കുഞ്ഞു പ്രണയത്തിന്‍ പരിവേദനങ്ങള്‍
അലയൊതുങ്ങിയ തീരങ്ങള്‍ സാക്ഷി
മൂകമായിരുന്നു ആ പ്രണയം എങ്കിലും
 മിഴിതുമ്പുകളാല്‍ അവളെന്തല്ലാമോ പറഞ്ഞ പോലെ
ഉതിര്‍ന്നു വീണ മിഴിതുള്ളികളില്‍
അവ മറച്ചു കളഞ്ഞുവെന്നാശ്വസിപ്പൂ ഞാന്‍
നൊമ്പരങ്ങള്‍ വിടപറയുന്ന യാമങ്ങള്‍
അവളെ എനിക്ക് തിരികെ തന്നേക്കും
കുഞ്ഞു മഞ്ചാടി മണികള്‍ കൊണ്ടൊരു താലിയും

ഞാനറിഞ്ഞ പ്രണയം


ഞാനറിഞ്ഞ പ്രണയം നൊമ്പരമായിരുന്നു
മനമാകെ വിഷമുള്ളുകള്‍ കോറി വേദനിപ്പിച്ച വികാരം
നിറം വാര്‍ന്നു മരിച്ച കിനാവുകള്‍ പെയ്തു തോരാത്ത മഴക്കാലം സമ്മാനിച്ച മിഴികള്‍ മുറിവുണങ്ങാത്ത മനം ഇപ്പോളും നീറി പിടയുന്നതറിയാം എനിക്ക്
 രാവുണരുന്നതറിയാതെ പകലകലുന്നതറിയാതെ ഇന്നലകള്‍
 ഇന്നിന്റെ കുപ്പായമണിയുന്നു അറിയാതെ മാറി പോയി പലതും
നിന്‍റെ ഓര്‍മകളൊഴികെ ഇന്നും തൃസന്ധ്യാ ചായം വാനമണിയുമ്പോള്‍
 ഒരു തുളസികതിരിന്റെ സുഗന്ധം എന്നിലേക്കടുപ്പിക്കും കാറ്റ്
നിന്‍റെ സാമിപ്യമായി ഞാനത് ഏറ്റു വാങ്ങും, കണ്ണുനീരോടെ എങ്കിലും

കടലാസ് വഞ്ചി


 പെയ്തതൊരു തുള്ളിയാണാദ്യം
 പിന്നീടാണ് പെരുമഴയായതും തോട് നിറഞ്ഞതും
 കറുത്തിരുണ്ട മാനം പെയ്ത കണ്ണീരിലൂടെ
 വഞ്ചിയൂന്നാന്‍ പറഞ്ഞത് നീയാണ്
 പെയ്തോരോ തുള്ളികളെയും പുണര്‍ന്ന്
ഞാനെന്റെ ആദ്യ വഞ്ചിയിറക്കി
ഒരു കൊച്ചു കടലാസ് വഞ്ചി
 ഒടുവില്‍ നനഞ്ഞൊട്ടി എന്‍റെ കടലാസ് വഞ്ചി മുങ്ങവേ
ആദ്യ തുള്ളി പെയ്തതിനെ നനച്ചത്‌
നിന്‍റെ മിഴികളില്‍ നിന്ന്
 എന്തിനെന്നോ ആര്‍ക്കെന്നോ അറിയാതെ
ഇപ്പോഴും ഒഴുക്ക് വറ്റിയ തോട്ടില്‍ എന്‍റെ കടലാസ് വഞ്ചി

കാത്തുവച്ച പ്രണയം


കാലമേറെ കാത്തുവച്ച പ്രണയം
ഞാനീ നരച്ച മാനത്തിനേകുന്നു
 ഇതു നീ എടുത്തു കൊള്‍ക
 ഇരുളടഞ്ഞ ഇന്നലകളുടെ ഓര്‍മ്മക്കുറിപ്പുകള്‍‍
 ജീവനറ്റ് അവയെന്നില്‍ കഴിയരുത്‌
 വിറകൊണ്ട വിരലുകളില്‍ ഇനി ഒന്നും ജനിക്കാനില്ല
നിനക്കെഴുതി അവ തളര്‍ന്ന പോലെ
അന്ധകാര പടി കയറിയ കണ്ണുകള്‍ക്ക്
ഇനി ഊന്നുവടി വേണം ചേര്‍ത്ത് പിടിച്ചെന്നെ നടത്താന്‍
 വിരലുകളും ചപലമോഹ ഭാണ്ഡം അഴിച്ചു വക്കാന്‍
നേരമായ് ശൂന്യതയിലാരോ കൈമാടി വിളിക്കും പോലെ
 ഇത് നീ എടുത്തു കൊള്‍ക ഞാനിവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്

ഓര്‍മകള്‍.....


നീറുന്ന നെഞ്ചില്‍ ഒരു മഞ്ഞു തുള്ളിപോലെ....
ഒരു പിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച പ്രണയമേ...
ഒന്നും പറയാതെ ഒരു നാള്‍ എങ്ങോ മറയുമ്പോഴും,
ഇനിയും ഞാന്‍ കാത്തിരിക്കാം...
നിന്റെ ഒരു സ്നേഹസ്പര്‍ഷനതിനായ്....
എല്ലാം വെറുതെ ആണെന്നു അറിയാമെങ്ങിലും....

ശൂന്യമാം ജീവിതം


ഒത്തിരി നിറമുള്ള സ്വപ്നങ്ങളും
പിന്നെ സ്നേഹത്തില്‍ ചാലിച്ച കുസൃതികളും...
പുസ്തകതാളില്‍ ഒളിപ്പിച്ചു വെചോരെന്‍ മയില്‍പ്പീലിയാകുമാ ഓര്‍മകളും..
 മനസിന്‍റെ കോണിലെ മോഹമാം പൊയ്കയിൽ  വിടരാനൊരുങ്ങുന്ന പ്രണയപുഷ്പ്പവും... എല്ലാം മറഞ്ഞെവിടെയോ പോയല്ലോ കണ്ണുനീരാറ്റിലെ നീരോഴിക്കില്‍...
ഇനിയുമീ ശൂന്യമാം ജീവിതമെന്തിനോ ചിറകുകളില്ലാ ശലഭം പോലെ...
 അറിയുന്നു ഞാന്‍ മേനിയിലാകവേ മരണത്തിന്‍ നനുതൊരാ തലോടലെങ്ങും... കോര്‍തിടനാവാത്ത മോഹത്തിന്‍ മുത്തുമായ്
വിടവാങ്ങട്ടെ എന്‍ ലോകത്തിലേക്ക്‌ ഞാന്‍..